4/4/09

ലൈംഗികതയും ബ്രഹ്മചര്യവും

'തത്തമ്മയും മൂര്‍ഖന്‍പാമ്പും' അഥവാ 'സെമിനാരിയും സെമിത്തേരിയും' എന്നൊക്കെ ഒരുമിച്ച്‌ കേള്‍ക്കുമ്പോള്‍ ഇപ്പോഴും നെറ്റി ചുളിക്കുന്നവരുണ്ടാകാം. പക്ഷെ, സമകാലികസമൂഹത്തില്‍ 'ലൈംഗികതയും ബ്രഹ്മചര്യവും' എന്ന് കേള്‍ക്കുമ്പോള്‍ ആരും നെറ്റിചുളിക്കാറില്ല എന്ന് തോന്നുന്നു. കാരണം, ചേരുംപടി ചേര്‍ക്കാവുന്ന സ്വാഭാവിക പദങ്ങളായി ഇന്നത്‌ മാറിയിരിക്കുന്നു. ഏതാനും ചില 'സ്വാമിമാരും' 'അഭയാക്കേസും' 'ആമേനും' അവയെതുടര്‍ന്നുണ്ടായ 'മാധ്യമാഘോഷങ്ങളും' കേരളസമൂഹത്തില്‍ ഇത്തരത്തിലുള്ള ഒരു സാമൂഹിക കാഴച്ചപ്പാടിന്‌ വഴിതെളിച്ചിട്ടുണ്ട്‌.

എല്ലാ മനുഷ്യരും ഒരര്‍ത്ഥത്തില്‍ ലൈംഗികതയുമായി മല്‍പ്പിടുത്തം നടത്തുന്നവരാണ്‌. ലൈംഗികതയുമായി ബന്ധപ്പെട്ട്‌ തികച്ചും സമാധാനപൂര്‍ണ്ണമായ ഒരു സമൂഹവും ചരിത്രത്തില്‍ ഉണ്ടായിട്ടില്ല എന്ന് പണ്ഡിതര്‍ അഭിപ്രായപ്പെടുന്നുണ്ട്‌. സ്വന്തം ശരീരത്തെ ബഹുമാനിക്കുന്ന ഏതെങ്കിലുമൊരു ബ്രഹ്മചാരിക്കൊ സാധാരണക്കാരനൊ ലൈഗികമേഖലയില്‍ പരിപൂര്‍ണ്ണ ശാന്തതയനുഭവപ്പെടുന്നുണ്ട്‌ എന്ന് പറയാനാവില്ല. എല്ലാവരും ഈ മേഖലയില്‍ ഏതെങ്കിലും വിധത്തില്‍ സമ്മര്‍ദ്ദം അനുഭവപ്പെടുന്നവരാണ്‌. സാമൂഹികമായ പരസ്പര ബന്ധങ്ങള്‍ക്കും ദൈവികമായ സൃഷ്ടികര്‍മ്മത്തിലുള്ള പങ്കാളിത്തത്തിനുമായി മനുഷ്യനെ ഉത്തേജിപ്പിക്കുന്ന, അതിശക്തവും സങ്കീര്‍ണ്ണവുമായ ഒരു സവിശേഷതായി ലൈംഗികത നിലകൊള്ളുന്നതാവണം ഈ സമ്മര്‍ദ്ദത്തിന്‌ അടിസ്ഥാനകാരണം. ഇത്തരത്തിലുള്ള ഒരു ഉത്തേജനം മനുഷ്യനില്ലായിരുന്നെങ്കില്‍ മനുഷ്യവംശം ഭൂമുഖത്ത്‌ നിന്ന് തുടക്കത്തിലെ അപ്രത്യക്ഷമായേനെ.

ലൈംഗികതയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ എവര്‍ക്കും താത്പര്യമുള്ളതിനാലാവാം മാധ്യമങ്ങള്‍ക്ക്‌ എല്ലായ്പ്പോഴും അവ വാര്‍ത്താപ്രാധാന്യമുള്ളവയാണ്‌. ഇതെഴുതുമ്പോഴും ഓസ്ട്രിയയിലും കൊളംബിയയിലും മകളെ ലൈംഗികമായി ദുരുപയോഗിച്ച്‌ അവളില്‍ നിന്ന് മറ്റു മക്കള്‍ക്ക്‌ അവകാശികളായ 'പിതാക്കന്മാരുടെ' വാര്‍ത്തകള്‍ മാധ്യമങ്ങളില്‍ ഉണ്ട്‌. അതേസമയം ഇത്തരം വാര്‍ത്തകള്‍ ബ്രഹ്മചാരികളെ സംബന്ധിച്ചുള്ളതാണെങ്കില്‍ അവ കൂടുതല്‍ പ്രാധാന്യത്തോടെ അവതരിപ്പിക്കപ്പെടാറുമുണ്ട്‌. ഒരുപക്ഷെ മേല്‍പ്പറഞ്ഞതുപോലെ, എല്ലാവരും ലൈംഗികമേഖലയില്‍ സമ്മര്‍ദ്ദങ്ങള്‍ നേരിടുമ്പോഴും തങ്ങള്‍ക്ക്‌ ഇതൊരു പ്രശ്നമേയല്ല എന്ന രീതിയില്‍ സമുഹത്തിന്‌ ഒരു ചോദ്യചിഹ്നമായി ജീവിക്കുന്ന, ചുരുങ്ങിയപക്ഷം അത്തരത്തില്‍ കാണപ്പെടുന്ന പുരോഹിതരും, സന്ന്യസ്തരുമടങ്ങുന്ന ബ്രഹ്മചാരികള്‍ തങ്ങളുടെ ജീവിതശൈലിയില്‍ പരാജയപെടുമ്പോള്‍ കൂടുതല്‍ ശ്രദ്ധിക്കപ്പെടുക സ്വാഭാവികമാണ്‌. ഇത്തരം വാര്‍ത്തകള്‍ അവതരിപ്പിക്കുന്നതിന്‌ മാധ്യമങ്ങളെ കുറ്റപ്പെടുത്തേണ്ടതില്ല എന്നതാണ്‌ എന്റേയും അഭിപ്രായം, കാരണം അവ വസ്തുതകളാണ്‌. ഉദാഹരണത്തിന്‌, പ്രതികൂലമായ കാലാവസ്ഥാവിവരണം നല്‍കുന്നതിന്റെ പേരില്‍ അവതാരകനെ കുറ്റം പറയുന്നതില്‍ അര്‍ത്ഥമില്ലല്ലൊ. എങ്കിലും ഇത്തരം വാര്‍ത്തകള്‍ വസ്തുനിഷ്ഠമായി അവതരിപ്പിക്കുന്ന മാധ്യമങ്ങള്‍ തിരഞ്ഞെടുക്കേണ്ടത്‌ ഓരൊ വ്യക്തിയുടെയും ഉത്തരവാദിത്വമാണ്‌.

അതേസമയം, ഒറ്റപ്പെട്ട ലൈംഗികാപചയങ്ങള്‍ സമൂഹത്തില്‍ ആവര്‍ത്തിക്കുമ്പോള്‍ അവയെ സാമാന്യവത്ക്കരിക്കുന്നതിനോട്‌ ഒരിക്കലും യോജിക്കാനാവില്ല. ഏതാനും ചില വ്യക്തികള്‍ക്ക്‌ വീഴ്ചകള്‍ സംഭവിക്കുന്നതിന്റെ പേരില്‍ എല്ലാ വ്യക്തികളേയും തത്തുല്ല്യമായി വിലയിരുത്തുന്നത്‌ ബാലിശമാണ്‌ എന്നതില്‍ സംശയമില്ല. സമകാലിക മാധ്യമസസ്കാരത്തില്‍ സാമാന്യവത്ക്കരണത്തിന്റെ ഇത്തരം പ്രവണതകള്‍ കൂടിവരുന്നതായി കാണപ്പെടുന്നു. ലൈംഗികാപവാദ വാര്‍ത്തകള്‍ ഒരുമിച്ചെടുത്താല്‍, ബ്രഹ്മചര്യജീവിതം നയിക്കുന്നവര്‍ക്കിടയില്‍ മറ്റുള്ളവരെ അപേക്ഷിച്ച്‌ ഇത്തരം അപചയങ്ങള്‍ സംഭവിക്കുന്നത്‌ വളരെ കുറവാണ്‌ എന്ന് കാണാനാവും. പൊതുവഭിപ്രായമനുസരിച്ച്‌ മറിച്ചാണ്‌ കണക്കുകള്‍ സൂചിപ്പിക്കേണ്ടിയിരുന്നത്‌. അതായത്‌, ചിലര്‍ ആരോപിക്കുന്നതുപോലെ ബ്രഹ്മചര്യം ദൈവത്തിനും മനുഷ്യപ്രകൃതിക്കും എതിരായിരുന്നെങ്കില്‍ ലൈംഗികമേഖലയില്‍ തിന്മകള്‍ വര്‍ദ്ധിക്കേണ്ടത്‌ ബ്രഹ്മചാരികളുടെ ജീവിതത്തിലായിരുന്നു. വാര്‍ത്തകള്‍ മറിച്ച്‌ സൂചിപ്പിക്കുന്നതിനാല്‍, ബ്രഹ്മചര്യം മനുഷ്യന്റെ പ്രകൃതിക്ക്‌ ഏതിരല്ല എന്നും, ദൈവികകൃപയാല്‍ മനുഷ്യന്റെ സ്വഭാവികപ്രകൃതിക്ക്‌ ഉപരിയായി ജീവിക്കാനാവുന്ന ഒരു യാഥാര്‍ത്ഥ്യമാണ്‌ എന്നും അംഗീകരിക്കാനാവും.

ബ്രഹ്മചാരികള്‍ എന്ന് പറയുമ്പോള്‍ സാധാരണഗതിയില്‍ വിവാഹം കഴിക്കാത്തവര്‍, ലൈംഗികബന്ധത്തിലേര്‍പ്പെടാത്തവര്‍ എന്ന ചിന്തകളാണ്‌ മുന്നിട്ട്‌ നില്‍ക്കുക. ഏന്നാല്‍ വിവാഹജീവിതത്തെ ലൈംഗികബന്ധത്തിനുള്ള ഒരു വേദിയായി മാത്രം ചിത്രീകരിക്കുന്നതു പോലെ അപൂര്‍ണ്ണമായ ഒരു കാഴ്ചപ്പാടാണ്‌ ഇത്‌. ജീവിതത്തിലൊരിക്കലും ലൈംഗികപരമായ കാര്യങ്ങള്‍ ചിന്തിക്കുകയൊ പ്രവര്‍ത്തിക്കുകയൊ ഇല്ല എന്ന ലക്ഷ്യം വച്ച്‌ അതിനായി അക്ഷീണം പരിശ്രമിക്കുന്നവരേയല്ല ബ്രഹമചാരികള്‍ എന്ന് വിളിക്കേണ്ടത്‌, മറിച്ച്‌ 'ബ്രഹ്മത്തില്‍ ചരിക്കുന്നവനാണ്‌ ബ്രഹ്മചാരി'. തത്‌ഫലമായി മേല്‍പ്പറഞ്ഞ പ്രത്യേകതകള്‍ അവരില്‍ രൂപികൃതമാകാം. അതായത്‌, ഒരു വ്യക്തി സ്വാതന്ത്ര്യത്തോടെ തന്റെ മനസ്സും ശരീരവും ആത്മാവും പരിപൂര്‍ണ്ണമായി ദൈവത്തിന്‌ സമര്‍പ്പിക്കുന്നതിന്റെ ഫലമായി അവനില്‍ രൂപികൃതമാവുന്ന ജീവിതശൈലിയാണ്‌ യഥാര്‍ത്ഥബ്രഹ്മചര്യം. മറ്റൊരുവാക്കില്‍, ഈ സമര്‍പ്പണത്തിന്റെ ആഴമേറിയ പ്രകടനമാണ്‌ ബ്രഹ്മചാരിയുടെ 'അപരിണയജീവിതശൈലി'. ദൈവത്തിനുള്ള ഈ സമര്‍പ്പണത്തിന്‌ കുറവുകള്‍ സംഭവിക്കുമ്പോള്‍ അവരുടെ ജീവിതസാക്ഷ്യത്തിലും പാളിച്ചകള്‍ സംഭവിക്കും. ലൈംഗികജീവിതവുമായി ബന്ധപ്പെട്ട അപഭ്രംശം അവയിലൊന്ന് മാത്രമാണ്‌. അതേസമയം, സമൂഹത്തില്‍ നിലനില്‍ക്കുന്ന ഏതെങ്കിലും നിയമത്തിന്റെ പേരിലോ, ശാരീരികമോ മാനസികമൊ ആയ കാരണങ്ങളാലൊ, അധികാരത്തിനൊ അംഗീകാരത്തിനൊ സമ്പത്തിനൊ വേണ്ടിയൊ, ബ്രഹ്മചര്യം ജീവിതശൈലിയായി സ്വീകരിച്ചവനില്‍ നിന്ന് ബ്രഹ്മചാരിയുടെ ഗുണഗണങ്ങള്‍ പ്രതീക്ഷിക്കാനാവില്ല. അനുഷ്ഠാനവിധികള്‍ക്കൊ സന്ന്യാസവസ്ത്രങ്ങള്‍ക്കൊ ഒന്നും ഒരിക്കലും ഒരു യഥാര്‍ത്ഥ സന്ന്യാസിയെ സൃഷ്ടിച്ചെടുക്കാനാവില്ല എന്നതാണ്‌ സത്യം.

ബ്രഹ്മചര്യം മനുഷ്യന്റെ സ്വാഭാവപ്രകൃതിക്ക്‌ അതീതമായതിനാല്‍ ദൈവകൃപകൂടാതെ ഈ ജീവിതശൈലിയിലേക്ക്‌ പ്രവേശിക്കാനൊ അതില്‍ നിലനില്‍ക്കാനൊ ഒരു മനുഷ്യനും സാധിക്കുകയില്ല. ഇക്കാരണത്താല്‍ത്തന്നെ, ബ്രഹ്മചര്യം ദൈവവിളി അഥവാ ദൈവികദാനമാണെന്ന് മനസ്സിലാക്കേണ്ടിയിരിക്കുന്നു. അതോടൊപ്പം വ്യക്തിപരമായ നിതാന്തപരിശ്രമവും ഈ ജീവിതശൈലിയുടെ പരിപൂര്‍ണ്ണതക്ക്‌ അത്യന്താപേക്ഷിതമാണ്‌. ക്രൈസ്തവവിശ്വാസത്തില്‍ ബ്രഹ്മചര്യത്തിന്‌ ശ്രേഷ്ഠമായൊരു സ്ഥാനമുണ്ട്‌. കാരണം, അത്‌ സുവിശേഷപ്രബോധനങ്ങളില്‍ അധിഷ്ഠിതമാണ്‌. 2000 വര്‍ഷത്തിലധികമായി തിരുസഭയില്‍ നിലനില്‍ക്കുന്ന ഒരു സുവിശേഷപുണ്യമാണ്‌ ബ്രഹ്മചര്യം. അതേസമയം, കത്തോലിക്കാസഭയിലെ പൗരോഹിത്യവുമായി ബന്ധപ്പെടുത്തി ബ്രഹ്മചര്യത്തെക്കുറിച്ച്‌ ചിന്തിക്കുമ്പോള്‍, വിവാഹം പൗരോഹിത്യത്തിന്റെ അന്തസത്തയെ ഇല്ലാതാക്കുന്നില്ല. കത്തോലിക്കാസഭയിലുള്‍പ്പെട്ട പൗരസ്ത്യസഭയിലെ വിവാഹിതരായ വൈദികര്‍ക്കും പൗരോഹിത്യശുശ്രൂഷയില്‍ മറ്റുള്ളവര്‍ക്കൊപ്പം തുല്ല്യസ്ഥാനമാണുള്ളത്‌. അതായത്‌ പൗരോഹിത്യ ശുശ്രൂഷയുടെ ഫലദായകത ഒരു പുരോഹിതന്റെ വിവാഹജീവിതവുമായി ബന്ധപ്പെട്ടിരിക്കുന്നതല്ല എന്ന് ഇതില്‍ നിന്നും മനസ്സിലാക്കാം. അതേസമയം ബ്രഹ്മചര്യം പൗരോഹിത്യജീവിതത്തിന്‌ ഏറ്റവും അനുയോജ്യമായ ജീവിതശൈലി ആണെന്നാണ്‌ സഭ പ്രബോധിപ്പിക്കുന്നത്‌. യേശുക്രിസ്തുവിന്റെ ജീവിതമാതൃകയും സുവിശേഷപ്രബോധനങ്ങളും സഭയുടെ പാരമ്പര്യവും പ്രായോഗികാനുഭവവും തുടങ്ങിയവ ബ്രഹ്മചര്യമാണ്‌ പൗരോഹിത്യശുശ്രൂഷക്ക്‌ എറ്റവും അനുയോജ്യം എന്ന സഭയുടെ തിരിച്ചറിവിന്‌ കാരണമായി ചൂണ്ടികാണിക്കാവുന്നത്‌. ഈ അനുയോജ്യത സഭ നിയമങ്ങളിലൂടെ കാലാകാലം പരിരക്ഷിക്കുകയും ചെയ്യുന്നുണ്ട്‌. പൗരോഹിത്യബ്രഹ്മചര്യം ഒരു വിശ്വാസസത്യമായി പരിഗണിക്കാത്തതിനാല്‍ (Dogma), ഇതുമായി ബന്ധപ്പെട്ട സഭാനിയമങ്ങള്‍ക്ക്‌ കാലക്രമേണ മാറ്റങ്ങള്‍ വാരാന്‍ സാധ്യതയുണ്ടെങ്കിലും ഇത്തരം ജീവിതത്തിലേക്ക്‌ പ്രവേശിക്കാനാഗ്രഹിക്കുന്നവര്‍ക്ക്‌ അതിനുള്ള അവസരം എല്ലായ്പ്പോഴും സഭയില്‍ ഉണ്ടാവും എന്ന് കരുതാം.

ചുരുക്കത്തില്‍, ലൈംഗികതയോടുള്ള നിഷേധാത്മകമായ ഒരു നിലപാടല്ല ബ്രഹ്മചര്യം എന്ന് മനസ്സിലാക്കണം. ദൈവത്തിനുള്ള സമ്പൂര്‍ണ്ണ സമര്‍പ്പണം വഴി സ്വന്തം ലൈംഗികതയെ ദൈവവുമായുള്ള ഐക്യത്തിനും വ്യക്തിപരമായ വളര്‍ച്ചക്കും സമൂഹത്തിന്റെ നന്മക്കുമായി പരിവര്‍ത്തനം ചെയ്യാന്‍ കഴിയുന്നവനാണ്‌ യഥാര്‍ത്ഥ ബ്രഹ്മചാരി. ബ്രഹ്മചര്യത്തിന്റെ അതിസ്വാഭാവികതയെ ഉയര്‍ത്തികാട്ടുന്നതിനൊപ്പം അതിന്റെ സ്വാഭാവികതയെ തിരസ്കരിക്കരുത്‌. മറ്റുള്ളവരെപ്പോലെ ബ്രഹ്മചാരിയിലും തുടിക്കുന്ന ലൈംഗികോര്‍ജ്ജത്തിന്റെ ശരിയായ പരിവര്‍ത്തനത്തിലൂടെ മാത്രമെ അവന്‌ യഥാര്‍ത്ഥശാന്തിയും സ്വാതന്ത്ര്യവും സന്തോഷവും അനുഭവിക്കാനാവൂ. അതായത്‌, ബ്രഹ്മചര്യവും ലൈംഗികതയും പരസ്പരം അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു. ഏതൊരു സമൂഹത്തിലായാലും യഥാര്‍ത്ഥ്യബോധമില്ലാതെ, ബ്രഹ്മചര്യത്തെ 'ഭാവനാത്മകവിശുദ്ധിയോടെ' കാണുന്നതും, ലൈംഗികതയെ മൃഗതുല്ല്യമായി സ്വാഭാവീകരിക്കുന്നതും തികച്ചും അപകടകരമാണ്‌. മനുഷ്യന്‍ മൃഗങ്ങളില്‍ നിന്ന് വ്യത്യസ്ഥനായിരിക്കുന്നതിനാല്‍ അവയില്‍ നിന്ന് വ്യത്യസ്ഥമായി ഉത്തരവാദിത്വപൂര്‍ണ്ണമായ അത്മനിയന്ത്രണം അവന്‍ പ്രദര്‍ശിപ്പിക്കേണ്ടതുണ്ട്‌. ഒരു ബ്രഹ്മചാരി മാനുഷികപ്രകൃതിയില്‍ നിന്നുള്ള തന്റെ പരിമിതികളെ അംഗീകരിക്കേണ്ടതു പോലെ, കുടുംമ്പജീവിതം നയിക്കുന്നവര്‍ ലൈംഗികജീവിതത്തിന്റെ ശ്രേഷ്ഠത ഉള്‍ക്കൊണ്ട്‌ ജീവിക്കുകയും വേണം. ഇത്തരത്തില്‍ സംന്തുലിതമായ ഒരു കാഴ്ചപ്പാടുണ്ടെങ്കിലെ ആരോഗ്യകരമായ സമൂഹം രൂപപ്പെടുകയൊള്ളു. മറിച്ചുള്ളവര്‍ പുകഞ്ഞുകൊണ്ടിരിക്കുന്ന അഗ്നിപര്‍വ്വതം പോലെ സമുഹത്തില്‍ അസ്വസ്ഥതകള്‍ സൃഷ്ടിച്ചുകൊണ്ടിരിക്കും, അവ വാര്‍ത്തകളും ആവും.

25 comments:

AJO JOSEPH THOMAS said...

+
JMJ
Dear Rev. Fr. Jaimon !
I agree with the view.
"MAY THE GOD OF PEACE BE WITH YOU ALWAYS".
Regards,
Ajo.

Vincent Sabu said...

Dear father,
congratulations! The article is really enriching and it contains lots of meditation.

John Koovapparayil said...

very good and inspiring article
Congatulations Dear Father

With Love
John

Appu Adyakshari said...

വളരെ നാളുകള്‍ക്കുശേഷം സഞ്ചാരിഅച്ചനെ ബ്ലോഗില്‍ കണ്ടതില്‍ സന്തോഷം :-)

യത്ഥാര്‍ത്ഥ ബ്രഹ്മചര്യം എന്നാല്‍ എന്തെന്ന് അതിന്റെ അന്തസത്തയില്‍ നിന്നുതന്നെ കാണിച്ചു തരുന്നു ഈ ലേഖനം. ഇതില്‍ പറയുന്നതുപോലെ “ഏതെങ്കിലും നിയമത്തിന്റെ പേരിലോ, ശാരീരികമോ മാനസികമൊ ആയ കാരണങ്ങളാലൊ, അധികാരത്തിനൊ അംഗീകാരത്തിനൊ സമ്പത്തിനൊ വേണ്ടിയൊ, ബ്രഹ്മചര്യം ജീവിതശൈലിയായി സ്വീകരിച്ചവനില്‍ നിന്ന് ബ്രഹ്മചാരിയുടെ ഗുണഗണങ്ങള്‍ പ്രതീക്ഷിക്കാനാവില്ല. അനുഷ്ഠാനവിധികള്‍ക്കൊ സന്ന്യാസവസ്ത്രങ്ങള്‍ക്കൊ ഒന്നും ഒരിക്കലും ഒരു യഥാര്‍ത്ഥ സന്ന്യാസിയെ സൃഷ്ടിച്ചെടുക്കാനാവില്ല എന്നതാണ്‌ സത്യം“ വളരെ ശരി..

ചാത്തങ്കേരിലെ കുട്ടിച്ചാത്തന്‍. said...

അഗമ്യഗമനത്തെ കുറിച്ച് എവിടെയോ ഇങ്ങനെ വായിച്ചതോര്‍ക്കുന്നു, അച്ഛനും മകളും തമ്മില്‍ ബന്ധം നടന്നാലും ആങ്ങളയും പെങ്ങളും തമ്മില്‍ ബന്ധം നടന്നാലും കുട്ടികള്‍ ജനിക്കും. ഇത് പ്രകൃതിയുടെ [ദൈവത്തിന്റെ] നിയമമാണ്. ജീവന്‍ നിലനില്‍ക്കാന്‍ ദൈവം തന്നെ തന്ന ഇരിളവ്‌ ആയിരിക്കാം ഇത്.

The Eye said...

പണ്ടു മദര്‍ തെരേസ പറഞ്ഞു, "You are called not to be successfull but to be faithfull". ശരിയാണ്‌. ബ്രഹ്മചര്യമായാലും വിവാഹജീവിതമായാലും "വിശ്വസ്തത" കൈമോശം വന്നാല്‍ ചലനങ്ങള്‍ ദിശ മാറിപ്പോകും.

ചിന്താദ്ദ്യോപകമായ ആശയങ്ങള്ക്ക് ‌ നന്ദി....

പാര്‍ത്ഥന്‍ said...

ബ്രഹ്മചര്യം വളരെയധികം തെറ്റിദ്ധരിപ്പിക്കപ്പെട്ടിട്ടുള്ള ഒരു വാക്കാണ്. ജനങ്ങളെ പറ്റിക്കാൻ പുരോഹിത വർഗ്ഗം അത് എന്നും ഒളിച്ചു വെയ്ക്കുകയും ചെയ്യും. ക്രിസ്തീയ പുരോഹിതന്മാർ ബ്രഹ്മചാരികളാവേണ്ട എന്ന് ഒരു തിരുത്ത് വത്തിക്കാനിലെ കിത്താബിൽ തന്നെ വരണം. 25 കൊല്ലം കൂടുമ്പോഴല്ലെ അത്തരം മാറ്റങ്ങൾ സഭ നടപ്പാക്കുന്നത്. അതോ എല്ലാ വർഷവും ഉണ്ടോ. ലൈംഗിക ബന്ധം നിഷേധിച്ചിട്ടുള്ള ഒരു ബ്രഹ്മചര്യം ഒരാൾക്ക് അനുഷ്ടിക്കണമെങ്കിൽ അതിനും അവസരം കൊടുക്കുക. എല്ലാ ലൈംഗിക ചൂഷണവും നടത്തുന്നവരെ എന്തിനാ വെറുതെ ആ പാപം ചുമത്തുന്നത്. നിയമപരമായി അംഗീകരിച്ചാൽ പോരെ.
ഭാരതത്തിലെ ഋഷിമാർ അധികം പേരും ഭാര്യാസമേതം ജീവിച്ചിരുന്നവരായിരുന്നു. എന്നിട്ടും അവർ തേടിയിരുന്നത് പരമാത്മജ്ഞാനം തന്നെയായിരുന്നു. പരമഹംസർ ഭാര്യാസമേതനായിരുന്നു. ഗുരുദേവൻ വിവാഹരാത്രിതന്നെ ഒളിച്ചോടിപ്പോയി തീവ്രമായ ബ്രഹ്മചര്യം അനുഷ്ടിച്ച ആളും. ബ്രഹ്മചര്യത്തെക്കുറിച്ച് ഒരു പോസ്റ്റ് ഇവിടെ ഉണ്ട്.

സഞ്ചാരി @ സഞ്ചാരി said...

ശ്രീ പാര്‍ത്ഥന്‍,

ഞാനും ഒരു പുരോഹിതനാണ്‌, ഈ വരികള്‍ക്കിടയില്‍ ബ്രഹ്മചര്യത്തെക്കുറിച്ച്‌ എന്തെങ്കിലും ഒളിച്ച്‌ വച്ചിട്ടുണ്ട്‌ എന്ന് താങ്കള്‍ക്ക്‌ തോന്നിയോ?

സഭ ബ്രഹമചാരികളാകാന്‍ ആരേയും നിര്‍ബന്ധിക്കുന്നില്ല...

നിയമപരിഷ്ക്കരണങ്ങള്‍ക്ക്‌ പ്രത്യേക സമയപരിധികള്‍ സഭയില്‍ ഇല്ല.

നിയമങ്ങള്‍ക്ക്‌ ബ്രഹ്മചാരികളെ സൃഷ്ടിക്കാനാവില്ല എന്ന് ഞാന്‍ എഴുതിയിരുന്നു. സഭാനിയമങ്ങളുമായി വീണ്ടും ഇവയെ കൂട്ടികുഴക്കണമൊ?


ക്രൈസ്തവബ്രഹ്മചര്യത്തിന്റെ അടിസ്ഥാനം ക്രിസ്തുവും സുവിശേഷപ്രബോധനങ്ങളും സഭാപാരമ്പര്യങ്ങളുമാണെന്ന് ഞാന്‍ ആവര്‍ത്തിക്കുന്നു. ഭാരതീയ ഋഷിമാരെ ഞാന്‍ ബഹുമാനിക്കുന്നു. എങ്കിലും ക്രൈസ്തവവിശ്വാസപാരമ്പര്യങ്ങള്‍ക്ക്‌ അവരെ മാതൃകയാക്കണം എന്നതിനോട്‌ യോജിക്കാനാവില്ല.

പാര്‍ത്ഥന്‍ said...

താങ്കൾ ഒരു വൈദികനാണെന്ന ബഹുമാനം നിലനിർത്തിക്കൊണ്ടു തന്നെ പറയട്ടെ.

താങ്കളുടെ ലേഖനത്തിൽ ബ്രഹ്മചര്യത്തെക്കുറിച്ച് വ്യക്തമായിത്തന്നെ എഴുതിയിട്ടുണ്ട്. പക്ഷെ അങ്ങനെയൊരു തെറ്റിദ്ധാരണ വളർത്തിയെടുത്തിയെടുത്തിട്ടുണ്ട് പുരോഹിതവർഗ്ഗം. അതിൽ ഒരു മതവും ഭിന്നമല്ല്ല. അതുകൊണ്ടാണ് അത്തരം ഒരു ചർച്ച വന്നപ്പോൾ എനിയ്ക്ക് ആ ലേഖനം എഴുതേണ്ടി വന്നത്.
-------------
സഭ ബ്രഹമചാരികളാകാന്‍ ആരേയും നിര്‍ബന്ധിക്കുന്നില്ല...

പിന്നെ എന്തുകൊണ്ടാണ് പരിപാലിക്കാൻ കഴിയാത്ത വിവാഹജീവിതമില്ലാത്ത ബ്രഹ്മചര്യം ഒരു ആചാരമാക്കി വെച്ചിരിക്കുന്നത്. നിയമപരമായ വിവാഹജീവിതത്തിലൂടെ ലൈംഗിക കാമനകളിൽ നിന്ന് ഒരളവുവരെ മോചനം നേടാം. അതിനുശേഷം ഉണ്ടാകുന്ന വശപിശകുകൾക്ക് ഇടവകയിലെ പിള്ളേർ തന്നെ ധാരാളം.

പതാലി said...

Dear Father,
Very good article. Expecting more from you.
Thanks
Justin

സഞ്ചാരി @ സഞ്ചാരി said...

'പരിപാലിക്കാന്‍ കഴിയാത്ത വിവാഹജീവിതമില്ലാത്ത ഒരു ബ്രഹ്മചര്യം' എന്ന കാഴ്ചപ്പാട്‌ എന്ത്‌ അടിസ്ഥാനത്തിലാണ്‌? ബ്രഹ്മചര്യജീവിതത്തില്‍ പരാജയപ്പെടാതെ ജീവിക്കുന്നവരുടെ ശതമാനകണക്കുകള്‍ ഇതിന്‌ ഘടകവിരുദ്ധമല്ലെ? വിവാഹജീവിതത്തില്‍ പാളിച്ചകളുണ്ടാവുന്നു എന്നതിന്റെ പേരില്‍ ഏതെങ്കിലും സമുഹം വിവാഹം നിയമവിരുദ്ധമാക്കിയിട്ടുണ്ടോ? ബ്രഹ്മചര്യത്തിന്റെ നന്മകളെക്കുറിച്ചുള്ള തിരിച്ചറിവാണ്‌ സഭയില്‍ അവ നിലനിറുത്താന്‍ കാരണം.

പൗരോഹിത്യബ്രഹ്മചര്യവുമായി ബന്ധപ്പെട്ട നിയമങ്ങള്‍ക്ക്‌ കാലക്രമേണ മാറ്റങ്ങള്‍ വരാന്‍ സാധ്യതയുണ്ടെന്ന് ഞാന്‍ സൂചിപ്പിച്ചിരുന്നു. എങ്കിലും, ഇന്ന് കാണുന്ന എല്ലാ പ്രശ്നങ്ങള്‍ക്കും വിവാഹം ഒരു പരിഹാരമാവും എന്ന് കരുതാനാവില്ല.

പ്രിയ സുഹൃത്തേ, നമുക്കീ വിഷയത്തില്‍ പൊതുവായ ഒരു അഭിപ്രായത്തില്‍ എത്താനാവുമെന്ന് തോന്നുന്നില്ല. നമ്മുടെ മാനുഷികയുക്തിയില്‍ ഇവയെ പൂര്‍ണ്ണമായും മനസ്സിലാക്കാനും കഴിയില്ല എന്ന് ഞാന്‍ കരുതുന്നു.

താങ്കളുടെ അഭിപ്രായങ്ങള്‍ക്കും ലിങ്കിനും നന്ദി.

സജി said...

ഫാദര്‍,
“സഭ ബ്രഹമചാരികളാകാന്‍ ആരേയും നിര്‍ബന്ധിക്കുന്നില്ല“ എന്നു പറഞ്ഞത് സാങ്കേതികമായി മാത്രം ശരിയാണ്. പ്രായോഗികമായി അല്ല.

ഏറ്റവും ബഹുമാന്യവും കാമ്യവുമായ പൌരോഹിത്യത്തില്‍ ഏര്‍പ്പെടണമെങ്കില്‍ വിവാഹം കഴിക്കാന്‍പാടില്ല എന്നിരിക്കെ അതെങ്ങിനെ ശരിയാകും? സഭ പരോക്ഷമായി വിവാഹം വിലക്കുകയല്ലേ?
. വിവാഹം കഴിച്ചവര്‍ക്കും കഴിക്കാത്തവര്‍ക്കും തുല്ല്യ അവസരങ്ങള്‍ കൊടുത്തിരുന്നങ്കില്‍ ‍താങ്കള്‍ പറയുന്നതു ശരിയായേനെ.

രണ്ടുസംശയങ്ങള്‍:
1. ബിഷപ്പ് ഏക ഭാര്യയുടെ ഭര്‍ത്താവ് ആയിരിക്കണം (1 തിമോത്തി 3:2) എന്നു ബൈബിള്‍ പഠിപ്പിച്ചിട്ട് എന്തുകൊണ്ടാണ് പുരോഹിതന്മാര്‍ വിവാഹം കഴിക്കുന്നതിനെ വിലക്കുന്നത്?

2.ഈശോ നിയമിച്ച ആദ്യ്യത്തെ പോപ്പ് ആയ പീറ്റര്‍ വിവാഹിതനായിരുന്നു. പിന്നെ എന്തുകൊണ്ട് പോപ്പിന് വിവാഹം കഴിച്ചുകൂട?

സഞ്ചാരി @ സഞ്ചാരി said...

" കത്തോലിക്കാസഭയിലെ പൗരോഹിത്യവുമായി ബന്ധപ്പെടുത്തി ബ്രഹ്മചര്യത്തെക്കുറിച്ച്‌ ചിന്തിക്കുമ്പോള്‍, വിവാഹം പൗരോഹിത്യത്തിന്റെ അന്തസത്തയെ ഇല്ലാതാക്കുന്നില്ല. കത്തോലിക്കാസഭയിലുള്‍പ്പെട്ട പൗരസ്ത്യസഭയിലെ വിവാഹിതരായ വൈദികര്‍ക്കും പൗരോഹിത്യശുശ്രൂഷയില്‍ മറ്റുള്ളവര്‍ക്കൊപ്പം തുല്ല്യസ്ഥാനമാണുള്ളത്‌. അതായത്‌ പൗരോഹിത്യ ശുശ്രൂഷയുടെ ഫലദായകത ഒരു പുരോഹിതന്റെ വിവാഹജീവിതവുമായി ബന്ധപ്പെട്ടിരിക്കുന്നതല്ല എന്ന് ഇതില്‍ നിന്നും മനസ്സിലാക്കാം. അതേസമയം ബ്രഹ്മചര്യം പൗരോഹിത്യജീവിതത്തിന്‌ ഏറ്റവും അനുയോജ്യമായ ജീവിതശൈലി ആണെന്നാണ്‌ സഭ പ്രബോധിപ്പിക്കുന്നത്‌. യേശുക്രിസ്തുവിന്റെ ജീവിതമാതൃകയും സുവിശേഷപ്രബോധനങ്ങളും സഭയുടെ പാരമ്പര്യവും പ്രായോഗികാനുഭവവും തുടങ്ങിയവ ബ്രഹ്മചര്യമാണ്‌ പൗരോഹിത്യശുശ്രൂഷക്ക്‌ എറ്റവും അനുയോജ്യം എന്ന സഭയുടെ തിരിച്ചറിവിന്‌ കാരണമായി ചൂണ്ടികാണിക്കാവുന്നത്‌. ഈ അനുയോജ്യത സഭ നിയമങ്ങളിലൂടെ കാലാകാലം പരിരക്ഷിക്കുകയും ചെയ്യുന്നുണ്ട്‌."


നിലവിലിരിക്കുന്ന നിയമങ്ങള്‍ക്ക്‌ പ്രായോഗികതതലത്തില്‍ ചേര്‍ച്ചക്കുറവുണ്ടെന്ന് ഞാനംഗീകരിക്കുന്നു. അതുകൊണ്ടാണ്‌ അവക്ക്‌ മാറ്റം വരാന്‍ സാധ്യതയുണ്ടെന്ന് പറഞ്ഞത്‌.

1. ബ്രഹ്മചര്യവുമായി ബന്ധപ്പെട്ട ഈശോയുടെ പ്രബോധനം;
മത്തായി 19:10-12. യഹൂദപാരമ്പര്യത്തില്‍ നിലവില്ലാതിരുന്ന വിപ്ലവാത്മകമായ ഒരു കാഴ്ച്ചപ്പാടാണ്‌ 'സ്വര്‍ഗ്ഗരാജ്യത്തെപ്രതി ഷണ്ഡരാകുന്നവര്‍' എന്ന പ്രയോഗത്തിലൂടെ ഈശൊ അവതരിപ്പിക്കുന്നത്‌;. എല്ലാവര്‍ക്കും ഇത്‌ ഗ്രഹിക്കാന്‍ സാധ്യമല്ല എന്ന് ഈശൊ എടുത്ത്‌പറയുന്നു. കര്‍ത്താവിനു പോലും ഇങ്ങനെ പറയേണ്ടിവന്നെങ്കില്‍ ഈ രഹസ്യത്തെക്കുറിച്ച്‌ എനിക്കെന്തു പറയാന്‍ കഴിയും...

തിമോത്തിയോസിന്‌ എഴുതിയ പൗലോസ്‌ ശ്ലിഹാ, കൊറീന്തോസ്സിലെ സഭക്ക്‌ എഴുതിയ ഓന്നാം ലേഖനം 7-ാ‍ം അധ്യായം 32-33 വചനങ്ങള്‍ ശ്രദ്ധിക്കൂ! അവിവാഹിതനായ ഒരുവന്‌ എപ്രകാരം ദൈവികകാര്യങ്ങളില്‍ വ്യാപൃതനാകാം എന്ന് ഇവിടെ ചൂണ്ടികാണിക്കുന്നു.

2. അന്ന് നിലവിലിരുന്ന യഹൂദ പാരമ്പര്യത്തില്‍ നിന്നാണ്‌ ഗുരു ശിഷ്യരെ തിരഞ്ഞെടുക്കുന്നത്‌, പക്ഷെ പുതിയൊരു തുടക്കത്തിനായി. പത്രോസ്‌ വിവാഹിതനായിരുന്നു എന്നത്‌ ശരിതന്നെ (മറ്റ്‌ ശിഷ്യരെക്കുറിച്ച്‌ അത്തരമൊരു സൂചനകളുമില്ല), പക്ഷെ എല്ലാം ഉപേക്ഷിച്ച്‌ ഈശൊയെ അനുഗമിക്കുന്ന ശിഷ്യനേയാണ്‌ തുടര്‍ന്ന് കാണുക. കാരണം അതായിരുന്നു ഗുരുവിന്റെ പ്രബോധനം; ലൂക്കാ 18,29.

സഞ്ചാരി @ സഞ്ചാരി said...


തുടര്‍ന്നുള്ള ചര്‍ച്ചയിലും കഴിയും വിധം പങ്കെടുക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. 'വലിയാഴ്ച്ചയുടെ' തിരക്കുകളിലേക്ക്‌ പ്രവേശിക്കുന്നതിനാല്‍ അടുത്ത ആഴ്ചയിലെ വീണ്ടും ബ്ലോഗിലേക്ക്‌ എനിക്ക്‌ തിരിച്ചു വരാന്‍ കഴിയൂ. അതുവരെ ഈ വിഷയത്തില്‍ താത്പര്യമുള്ളവര്‍ ചര്‍ച്ച തുടരുക
സ്നേഹപൂര്‍വ്വം...

Lijo Vadakkan SDB said...

Congrats Fr.Jaimon!! very well written. Certainly an answer to the recent issues,,,
Do continue to write and inspire,,,,

Lijo SDB

Chrise Family said...

Dear Achen ,

Good messages. This topic is a vast topic. Peoples have different opinions as usual. But you conveyed a meaningful message. As Jesus said " MY grace is sufficient for you" .May god give you more wisdom to write more useful blogs like this.

Chrise George Vargehse

പാര്‍ത്ഥന്‍ said...

'പരിപാലിക്കാന്‍ കഴിയാത്ത വിവാഹജീവിതമില്ലാത്ത ഒരു ബ്രഹ്മചര്യം' എന്ന കാഴ്ചപ്പാട്‌ എന്ത്‌ അടിസ്ഥാനത്തിലാണ്‌?

ഫാദർ എന്റെ പോസ്റ്റ് വായിച്ചിട്ടില്ല എന്നു ഞാൻ കരുതുന്നു. ഞാൻ പറഞ്ഞതിന്റെ അടിസ്ഥാനം ആ പോസ്റ്റു തന്നെയാണ്.
ഹൈന്ദവ ദർശനങ്ങൾ കൃസ്തീയസഭ അംഗീകരിക്കണം എന്നൊന്നും ഞാൻ ഉദ്ദേശിച്ചിട്ടില്ല. ഞാൻ വളർന്ന നാടിന്റെ ചുറ്റുപാടുകളിലെ ചില അച്ചന്മാരുടെയും കർത്താവിന്റെ മണവാട്ടിമാരുടെയും ഗോപ്യമായ ലൈംഗികബന്ധ ചരിതം ഇപ്പോൾ പഴങ്കഥകളായി. അത്തരം കാര്യങ്ങൾ ഇങ്ങനെയുള്ള ഒരു ബ്ലോഗിൽ എഴുതുന്നതും ശരിയല്ല. സിസ്റ്റർ ജെസ്മിയുടെ ചില വെളിപ്പെടുത്തലുകൾ ഡി.സി.ബുക്സ് ഒരു പുസ്തകമായി പ്രസിദ്ധീകരിച്ചിട്ടുണ്ട്. അതിന്റെ സത്യാവസ്ഥ ഫാദർ അറിഞ്ഞിരിക്കേണ്ടതാണ്.
----------------------
ഭുക്തി, സുഷുപ്തി, മൈഥുനം, വിഹാരം എന്നിവ "നിത്യ കര്‍മ്മങ്ങൾ" ആണ്. അത്‌ ചെയ്യാത്തപക്ഷം, ശരീരം രോഗഗ്രസ്തമാവുകയും ജീവിതംതന്നെ അസാദ്ധ്യമായിത്തീരുകയും ചെയ്യും.
ഗുരുദേവൻ അവസാന കാലത്ത് മൂത്രാശയസംബന്ധമായ രോഗം വന്നപ്പോൾ, തീവ്രമായ ബ്രഹ്മചര്യമായിരുന്നോ അതിനു കാരണം എന്നു പരിതപിച്ചിരുന്നു.

സഞ്ചാരി @ സഞ്ചാരി said...

ശ്രീ പാര്‍ത്ഥന്‍,

ഹൈന്ദവ ദര്‍ശനം മാത്രം അടിസ്ഥാനപ്പെടുത്തിയുള്ളതായിരുന്നു താങ്കളുടെ അഭിപ്രായം എന്നതിനാല്‍ ഞാനത്‌ അംഗീകരിക്കുന്നു. അതേസമയം, ക്രൈസ്തവദര്‍ശനത്തിനാലും വ്യക്തിപരമായ അനുഭവത്താലും ഞാനത്‌ നിഷേധിക്കുന്നു.

ഞാനിപ്പോള്‍ റോമിലായതിനാല്‍ 'സിസ്റ്ററായിരുന്ന' ജസ്മിയുടെ പുസ്തകം വായിക്കാന്‍ ഇതുവരെ സാധിച്ചിട്ടില്ല, ആയതിനാല്‍ തത്‌സംബന്ധമായ അഭിപ്രായങ്ങള്‍ ഒഴിവാക്കുന്നു.

ലൈംഗികബന്ധത്തിന്റെ അഭാവം രോഗങ്ങള്‍ക്ക്‌ കാരണമാവും എന്നതിനോട്‌ വിയോജിക്കുന്നു. 87-ാ‍ം വയസ്സില്‍ അന്തരിച്ച മദര്‍ തെരേസ്സയും 85-ാ‍ം വയസ്സില്‍ അന്തരിച്ച ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയും (ഇരുവരും ലോകം അംഗീകരിക്കുന്ന ബ്രഹ്മചാരികളാണെന്ന് ഞാന്‍ വിശ്വസിക്കുന്നു) താങ്കള്‍ സൂചിപ്പിച്ച രോഗകാരണങ്ങളാലല്ല ഈ ലോകത്തോട്‌ വിട പറഞ്ഞതെന്ന് അനുസ്മരിപ്പിക്കട്ടെ.

ഈ ലേഖനത്തില്‍ കൂടി ഞാന്‍ വിശദീകരിക്കാനാഗ്രഹിച്ചത്‌ ആവര്‍ത്തിക്കട്ടെ.

ദൈവത്തില്‍ പരിപൂര്‍ണ്ണമായി മനസ്സുറപ്പിക്കാന്‍ കഴിയുന്നവന്‌ യഥാര്‍ത്ഥബ്രഹ്മചര്യം സാധ്യമാണ്‌. അല്ലാത്തവര്‍ അതില്‍ പരാജയപ്പെടും, അത്‌ പുരോഹിതനാണെങ്കിലും സിസ്റ്ററാണെങ്കിലും സ്വാമിയാണെങ്കിലും. ഒറ്റപ്പെട്ട പരാജയങ്ങള്‍ക്ക്‌ സന്ന്യാസജീവിതത്തിന്റെ അസ്ഥിത്വം ഇല്ലാതാക്കാനാവില്ല.

പാര്‍ത്ഥന്‍ said...

ഹൈന്ദവ ദർശനങ്ങൾ ആണെങ്കിലും ഒരു മനുഷ്യനെക്കൊണ്ട് സാധിക്കാവുന്ന കാര്യങ്ങളുടെ വിലയിരുത്തൽ മാത്രമായി എന്റെ അഭിപ്രായത്തെ കണ്ടാൽ മതി.

ഏതൊരു മനുഷ്യന്റെയും മനസ്സിലൂടെ നല്ലതും ചീത്തയുമായ എല്ലാ വാസനകളും കടന്നു പോകും. അതിനെ പരിശ്രമത്തിലൂടെ കുറെയൊക്കെ നിയന്ത്രിക്കാനാവും.

ഗൃഹസ്ഥാശ്രമിയുടെ മനസ്സിൽ മോക്ഷചിന്ത ഉണ്ടാവില്ലെന്നോ,
സന്ന്യാസിയുടെ മനസ്സിൽ കാമചിന്ത ഉണ്ടാവില്ലെന്നോ,
ബ്രാഹ്മണന്റെ മനസ്സിൽ ചീത്ത വിചാരങ്ങൾ ഉണ്ടാവില്ലെന്നോ,
ചണ്ഡാളന്റെ മനസ്സിൽ നല്ലതൊന്നും തോന്നില്ലെന്നോ പറയാൻ കഴിയില്ല.
മനുഷ്യനാണെങ്കിൽ അവന്റെ മനസ്സിലൂടെ നല്ലതും ചീത്തയുമായ എല്ലാ ചിന്തകളും കടന്നുപോകും.

‘മൈഥുനം’ എന്ന വാക്ക്, സ്ത്രീപുരുഷലൈംഗികബന്ധം തന്നെയാകണമെന്ന് നിർബ്ബന്ധമൊന്നുമില്ല. noctural emissions നെ ക്കുറിച്ച് Saint. Augustine പറഞ്ഞിട്ടുള്ളതും, മോസസ് പറഞ്ഞിട്ടുള്ളതും അറിയാമല്ലൊ. മൈഥുനത്തിനെ ആ രീതിയിൽ കണ്ടാൽ മതി.

താങ്കളുടെ ലേഖനത്തിലെ ചില വരികൾ എന്റെ ആശയങ്ങളുമായി പൊരുത്തപ്പെടുന്നതിനാലാണ് കമന്റുകൾ എഴുതിയത്.

ഇതെല്ലാം താങ്കളുടെ പോസ്റ്റിലെ തന്നെ വരികളാണ് :

ജീവിതത്തിലൊരിക്കലും ലൈംഗികപരമായ കാര്യങ്ങള്‍ ചിന്തിക്കുകയൊ പ്രവര്‍ത്തിക്കുകയൊ ഇല്ല എന്ന ലക്ഷ്യം വച്ച്‌ അതിനായി അക്ഷീണം പരിശ്രമിക്കുന്നവരേയല്ല ബ്രഹമചാരികള്‍ എന്ന് വിളിക്കേണ്ടത്‌, മറിച്ച്‌ 'ബ്രഹ്മത്തില്‍ ചരിക്കുന്നവചരിക്കുന്നവനാണ്‌ ബ്രഹ്മചാരി'.

ബ്രഹ്മചര്യം മനുഷ്യന്റെ സ്വാഭാവപ്രകൃതിക്ക്‌ അതീതമായതിനാല്‍ ദൈവകൃപകൂടാതെ ഈ ജീവിതശൈലിയിലേക്ക്‌ പ്രവേശിക്കാനൊ അതില്‍ നിലനില്‍ക്കാനൊ ഒരു മനുഷ്യനും സാധിക്കുകയില്ല. ഇക്കാരണത്താല്‍ത്തന്നെ, ബ്രഹ്മചര്യം ദൈവവിളി അഥവാ ദൈവികദാനമാണെന്ന് മനസ്സിലാക്കേണ്ടിയിരിക്കുന്നു. അതോടൊപ്പം വ്യക്തിപരമായ നിതാന്തപരിശ്രമവും ഈ ജീവിതശൈലിയുടെ പരിപൂര്‍ണ്ണതക്ക്‌ അത്യന്താപേക്ഷിതമാണ്‌.

സഞ്ചാരി @ സഞ്ചാരി said...

ശ്രീ പാര്‍ത്ഥന്‍,
ക്രിയാത്മക സംവാദങ്ങള്‍ തീര്‍ച്ചയായും അഭിപ്രായ സമന്വയങ്ങളിലേക്ക്‌ വഴി തെളിക്കും. അത്തരത്തില്‍ ചര്‍ച്ച തുടരാന്‍ താങ്കള്‍ കാണിച്ച സന്മനസ്സിന്‌ നന്ദി.

കുഞ്ഞാട് said...

Really Blessed thoughts

ജോബിച്ചയന്‍ said...

ബ്രദര്‍ സജി ചോദിച്ച രണ്ടു ചോദ്യങ്ങള്‍ക് താങ്കള്‍ മറുപടി കൊടുത്തില്ല ...!!!

yanmaneee said...

balenciaga
cheap jordans
off white x jordan 1
adidas yeezy
offwhite
nike air max 90
nike air max 2019
supreme clothing
kd shoes
louboutin shoes

mcbeshe said...

r9i30p0n16 e0u28u5y15 e2u73m5x11 w0d09e5k43 s5h73p9m68 e7i92y1j71

Anonymous said...

bapesta shoes
goyard
goyard outlet
kd shoes
off white nike
kyrie shoes
off white outlet
kyrie shoes
supreme new york
supreme t shirt